Call us on : +91 9526043333,

kaliyarmadam.ottapalam@gmail.com

ഓം ശ്രീ വിഷ്‌ണു മായെ നമഃ

ഓം ശ്രീ വിഷ്‌ണു മായെ നമഃ

പാലക്കാട് ജില്ലയിലെ വള്ളുവനാടൻ പ്രദേശത്ത് ചോറോട്ടൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന തലമുറകളിലൂടെ കൈമാറിവന്ന പുണ്യസങ്കേതം കാളിയാർ മഠം. എല്ലാ മതസ്ഥർക്കും ഒരുപോലെ അനുഗ്രഹം നൽകുന്ന, വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന രക്ഷക്കും ശിക്ഷക്കും മുക്തിക്കും ഉടയോനായി ഈ മൂലസ്ഥാനത്ത് സർവ്വശക്തനായി ഒരു പരദേവത.

കൂളിക്കുന്നൻ വനത്തിലെ മലയരാജാവിന്റെ മകളായ സുന്ദരിയായ മായാകൂളിവാകയിൽ ശ്രീ പരമേശ്വരനിൽ ജനിച്ച മായാചാത്തൻ.

ആരേയും മയക്കുന്ന സൗന്ദര്യവും വലതു കൈയ്യിൽ മാന്ത്രികവടിയും പിടിച്ചു ചെമ്പൻപോത്തിൻപുറത്തു അനുചരന്മാരായ കരിങ്കുട്ടിയോടും പറക്കുട്ടിയോടും കൂടി ജൈത്രയാത്ര നടത്തുന്ന തേവർക്കിടാത്തമൻ. വിളിച്ചപേക്ഷിക്കുന്നതെന്തും കീഴ്‌മേൽനോക്കാതെ നടത്തി കൊടുക്കുന്ന കുട്ടിച്ചാത്തൻ.

ഭയത്തിൻ്റെ രൂപമായി ശത്രുക്കൾക്കും സാന്ത്വനത്തിൻ്റെ രൂപമായി ഭക്തന്മാർക്കും നിലകൊള്ളുന്ന തീയിലെരിയാത്ത കാറ്റിൽ ഉലയാത്ത വെള്ളത്തിൽ അലിയാത്ത മന്ത്ര തന്ത്ര യന്ത്രങ്ങളിലൂടെ അതിശക്തിയായ ഈ പരദേവത കാളിയാർമഠത്തിലെ പൂർവ്വികന്മാർ കൈമാറിവന്ന് ഇപ്പോഴത്തെ മഠാധിപതിയിലെത്തിനിൽക്കുന്നു.

ഇപ്പോഴും അദൃശ്യ സാന്നിദ്ധ്യത്താൽ നിലകൊള്ളുന്ന ഈ അതിശക്തി കാളിയാർമഠത്തിലെ മഠാധിപതിയുടെ വറുതിപുറത്താണ്.

കാളിയാർമഠം ശ്രീ വിഷ്ണുമായ സ്വാമിയുടെ തൃപ്പാദങ്ങളിൽ സായി വിഷൻ പ്രസാധകർ ഭക്തി പുരസ്സരം സമർപ്പിക്കുന്നത്

ഓം ങ്കാര പൊരുളായ ശ്രീ പാരമേശ്വരൻ്റെ അവതാര ലക്ഷ്യങ്ങളിലൊന്നാണ് ലോക രക്ഷയ്ക്കായ് പിറന്ന ശ്രീ വിഷ്ണുമായ സ്വാമി. നാം വസിക്കുന്ന മായാലോകത്തുനിന്നും രക്ഷ നേടണമെങ്കിൽ ശ്രീ വിഷ്ണുമായ സ്വാമിയെ ഭജിക്കുക തന്നെ ശരണം.

പുരാതന കാലങ്ങളായി ആരാധിച്ചു വരുന്ന ഈ ചൈതന്യ മൂർത്തിയുടെ പ്രഭവസ്ഥാനമാണ് ഇന്ന് കാളിയാർമഠം. അശരണർക്കും ആശ്രിതർക്കും അവലംബമായി വാണരുളുന്ന കാളിയാർമഠം ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രസന്നിധിയിലെത്തി മനഃശുദ്ധിയോടെ അവരവരുടെ ഭക്തിക്കനുസരിച്ചു ഉള്ളുരുകി പ്രാർത്ഥിച്ചാൽ ഫല പ്രാപ്തി കൈവരിക്കാനാകും. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന സകലലോക മൂർത്തീമൽ ഭാവമായ ശ്രീ വിഷ്ണുമായ സ്വാമി പരിവാരമൂർത്തികളോടൊപ്പം കുടികൊള്ളുന്ന ഏക കുട്ടിച്ചാത്തൻ ക്ഷേത്രമാണ് കാളിയാർ മഠം

ജാതിമത ഭേദമില്ലാതെ സർവ്വ മത വിശ്വാസികൾക്കും അഭയാനുഗ്രഹമായി സദാ സമയവും നിലകൊള്ളുന്നു ഈ പുണ്യക്ഷേത്രം.

ഐശ്വര്യ പ്രഭവസ്ഥാനമായ കാളിയാർ മഠം.

കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ചാത്തൻസേവാമഠങ്ങളും വിഷ്ണുമായ ചാത്തൻസ്വാമി ക്ഷേത്രങ്ങളുമുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വിഷ്ണുമായ കുട്ടിച്ചാത്തൻ ക്ഷേത്രമാണ് പാലക്കാടു ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ഐതീഹ്യ പെരുമയുള്ള ചോറോട്ടൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന കാളിയാർ മഠം ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ ക്ഷേത്രം. കേരളത്തിനകത്തും പുറത്തുമുള്ള അനേകായിരം മനുഷ്യർക്ക് ജീവിത ദുരിതങ്ങളിലും പ്രശ്നങ്ങളിലും നിന്ന് ശാശ്വത പരിഹാരവും, പൂർണ മോചനവും നൽകിക്കൊണ്ട് ജാതിമതാതീതമായ വിശ്വാസ ചൈതന്യ കേന്ദ്രമായി കാളിയാർ മഠം നിലകൊള്ളുന്നു.

ശ്രീ വിഷ്ണുമായാ ചാത്തൻ സ്വാമിയുടെയും കുട്ടിച്ചാത്തൻമാരുടെയും അനേകം ഉപമൂർത്തികളുടെയും അദൃശ്യ സാന്നിധ്യം സദാ നിറഞ്ഞു നിൽക്കുന്ന പുണ്യ പുരാതനവും ചരിത്ര പ്രധിഷ്ഠിതവുമായ ചാത്തൻ ക്ഷേത്രമാണ് കാളിയാർ മഠം.കാളിയാർ മഠത്തിനു നൂറ്റാണ്ടുകളായി ചാത്തൻ സ്വാമിയെയും പരിവാര മൂർത്തികളെയും വ്രത നിഷ്ഠയോടെയും വിധി പ്രകാരവും ഉപാസിച്ചുവന്ന സുദീർഘമായ ഒരു പാരമ്പര്യത്തിൻറെ ചരിത്രവും അനിക്ഷേധ്യാനുഭവങ്ങളും പശ്ചാത്തലമായുണ്ട്. വിഷ്ണുമായ ചാത്തൻസ്വാമി സകലവിധ പരിവാര മൂർത്തികളോടൊപ്പവും ഇവിടെ ഏവരുടെയും അവലംബമായി വർത്തിക്കുന്നു എന്നതോടൊപ്പം ഇതര ചാത്തൻ ക്ഷേത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി കുട്ടിച്ചാത്തന്മാരുടെ അദൃശ്യ സാന്നിധ്യം ഇവിടെ എത്തുന്ന ആർക്കും നേരിട്ടനുഭവിക്കാൻ കഴിയുന്ന വിധത്തിൽ വ്യക്തവും സ്പഷ്ടവും ആണ്.

അനേകം നൂറ്റാണ്ടുകൾക്കു മുമ്പ് ചെറുകോട് ദേശത്തെ ഇളയിടത്തു മനയിലെ അടിയാൻ മാരായിരുന്നു പോഴത്തിൽപ്പടി തറവാട്ടുകാർ. പൂർവ്വീകമായിത്തന്നെ ചാത്തൻ സ്വാമിയെയും മറ്റു ഉപമൂർത്തികളെയും ഉപാസിക്കുന്നവരായിരുന്നു ഇവർ. അങ്ങിനെയിരിക്കെ ചെറുകോട് മനയിലെ പൂർവ്വിക തറവാടായ ചോറോട്ടൂർ ദേശത്തെ ദേവി ചൈതന്യം തുളുമ്പിനിൽക്കുന്ന പോഴത്തിൽ മനയിലേക്കു അവരുടെ അടിയാൻ മാരായി അവിടത്തെ വലിയതമ്പുരാൻ കോതാചാര്യനെ കൊണ്ടുവരികയും താമസിക്കുവാനുള്ള ഇടം നൽകുകയും ചെയ്തു. കോതാചാര്യൻ തന്റെ മൂർത്തികളെയും കൂടെക്കൂട്ടി ചോറോട്ടൂർ ദേശത്തു തന്റെ പറമ്പിൽ കുടിയിരുത്തുകയും ചെയ്തു.

ഒടിവിദ്യയും ഓടിശല്യവും നിലനിന്നിരുന്ന ഒരു ഗ്രാമപ്രദേശമായിരുന്നു ചോറോട്ടൂർ. ഇതുകാരണം ഗ്രാമവാസികൾ വളരെ ഭീതിയിലും ദുരിതങ്ങളിലുമായിരുന്നു ജീവിച്ചിരുന്നത്. കോതാചാര്യൻ ചോറോട്ടൂരിൽ വാസമാരംഭിച്ചപ്പോൾ ഓടിയന്മാരുടെ ശല്യം അവസാനിക്കുകയും കോതാചാര്യരെയും അദ്ദേഹത്തിൻറെ ഉപാസനാമൂർത്തികളെയും ഭയന്ന ഒടിവിദ്യക്കാർ ആ പ്രദേശത്തുനിന്നു ഓടിപ്പോവുകയും ചെയ്തു. ഇതുകാരണം ഗ്രാമദേശവാസികൾക്കെല്ലാം കൊത്താചാര്യരെ അത്യധികം ബഹുമാനവും ആദരവും ആയിരുന്നു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രീ കോതാചാര്യർ തന്റെ ഉപാസനകളുടെ ശക്തികൊണ്ടും സിദ്ധികൾകൊണ്ടും ചോറോട്ടൂർ ഗ്രാമത്തിൻറെയും സമീപപ്രദേശങ്ങളുടെയും വേണ്ടപ്പെട്ട ആളായി തീർന്നു.

ശ്രീ കോതാചാര്യർ വിഷ്ണുമായ ചാത്തൻ സ്വാമിയെയുംകുട്ടിച്ചാത്തന്മാരെയും കരിങ്കുട്ടി, പറക്കുട്ടി, ചാത്തൻകരു, കരിങ്കാളി, മൂക്കൻചാത്തൻ, രക്തരക്ഷസ്സ്‌, ഗന്ധർവന്മാർ, മണപ്പുള്ളി ഭഗവതി തുടങ്ങി നിരവധി പരിവാര മൂർത്തികളേയും യഥാവിധി ഉപാസിച്ചു വന്നു എങ്കിലും പൊതുജങ്ങൾക്കായുള്ള ക്ഷേത്രമോ കോവിലോ ഒന്നും അദ്ദേഹം ഉണ്ടാക്കിയിരുന്നില്ല.

ശ്രീ കോതാചാര്യർക്കു ശേഷം അദ്ദേഹത്തിൻറെ പുത്രൻ ശ്രീ കാരിയാചാര്യരും പോഴത്തിൽപ്പടി തറവാട്ടുകാരുടെ പാരമ്പര്യ ഉപാസനാരീതികൾ നിലനിർത്തുകയും, മൂർത്തികളെ യഥാസമയം ഉപാസിച്ചും, പ്രസാദിപ്പിച്ചും നിർത്തുകയും ചെയ്തുവന്നു. പക്ഷെ കാരിയാചാര്യരുടെ കാലശേഷം പോഴത്തിൽപ്പടി തറവാട്ടിലെ അംഗങ്ങൾ പല ദിക്കുകളിലായി താമസമാരംഭിക്കുകയും ഇതുമൂലം പാരമ്പര്യ ഉപാസനകർമങ്ങൾക്ക് മുടക്കം വരികയും ചെയ്തു.

ആവശ്യമായ പൂജകളും ഉപാസനകളും കർമ്മങ്ങളും ലഭിക്കാതെ മൂർത്തികൾ കോപിഷ്ടരാവുകയായിരുന്നു അനന്തരഫലം. കോപിഷ്ടരായി അലയാൻ തുടങ്ങിയ മൂർത്തികൾ പോഴത്തിൽപ്പടി കുടുംബത്തിലും ചോറോട്ടൂർ ഗ്രാമത്തിലും സമീപദേശങ്ങളിലും നിരവധി ദുർനിമിത്തങ്ങൾ പ്രകടമാക്കി. ദുർനിമിത്തങ്ങൾ ആവർത്തിച്ചപ്പോൾ പോഴത്തിൽപ്പടി കുടുംബാംഗങ്ങൾ ഒത്തുചേർന്ന് ദേവപ്രശ്നം നടത്തുകയും, ദുർനിമിത്തങ്ങൾക്കും, ദുരിതങ്ങൾക്കും കാരണം നൂറ്റാണ്ടുകളായി നിലനിന്ന ഉപാസനകളും കർമങ്ങളും ഇല്ലാതായതും, മൂർത്തികൾക്കാവശ്യമായ പൂജകളും കർമങ്ങളും ലഭിക്കാത്തതിനാൽ അവർ കോപിഷ്ഠരായതുമാണെന്ന് ദേവപ്രശ്നത്തിൽ തെളിയുകയും ചെയ്തു.ആവശ്യമായ പരിഹാരനിർദേശങ്ങളും ആ ദേവപ്രശ്നത്തിൽ നിന്ന് ഉരുത്തിരിഞ്ഞു കിട്ടുകയുണ്ടായി.

വേർതിരിച്ചു കെട്ടിയ പ്രത്യേക ഭൂമിയിൽ ചാത്തൻസ്വാമിയെയും കുട്ടിച്ചാത്തന്മാരെയും പരിവാരമൂർത്തികളെയും കുടിയിരുത്തി യഥാവിധി പൂജകളും കർമങ്ങളും അനുഷ്ഠിക്കണമെന്ന് ദേവപ്രശ്നത്തിൽ തെളിഞ്ഞതിൻറെ അടിസ്ഥാനത്തിലാണ് ചോറോട്ടർ ഗ്രാമത്തിലെ കാലിയാർമഠം ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥാനത്തു ശ്രീ വിഷ്ണുമായ ചാത്തൻസ്വാമിയെയും, കുട്ടിച്ചാത്തന്മാരെയും, പരിവാരമൂർത്തികളെയും കുടിയിരുത്തിയതും കാലിയാർമഠം ക്ഷേത്രം ഇന്നത്തെ രീതിയിൽ ആവിർഭവിച്ചതും.

പോഴത്തിൽപ്പടി തറവാട്ടിലെ ശ്രീ കോതാചാര്യരുടെ മകൻ ശ്രീ കരിയാചാര്യരുടെ ആൺ മക്കളിൽ മൂന്നാമത്തെയാളുടെ ആണ്മക്കളിൽ ഒരാളായ ഇപ്പോഴത്തെ മഠാധിപതി ശ്രീ. കൃഷ്ണൻ ദേവപ്രശ്നവിധി പ്രകാരം പൂജാവിധികളും തന്ത്ര- മന്ത്ര സാധനകളും അഭ്യസിക്കുകയും നൂറ്റാണ്ടുകൾ പഴക്കവും പാരമ്പര്യവുമുള്ള പോഴത്തിൽപ്പടി തറവാട്ടിലെ ഉപാസനാമൂർത്തികളെ യഥാവിധി പൂജിച്ചും ആരാധിച്ചും പിന്തുടർന്നു കാളിയാർമഠം എന്ന ദിവ്യസ്ഥാനത്തെ ഇന്നത്തെ യശ്ശസിലേക്കും പ്രശസ്തിയിലേക്കും ഉയർത്തുകയും ചെയ്തു.

കാളിയാർമഠം ഒരു സാധാരണ ചാത്തൻ ക്ഷേത്രമല്ല നിരവധി സവിശേഷതകളുള്ള ഈ പുണ്യ പുരാതന കേന്ദ്രം സർവ്വജാതി മത വിശ്വാസികൾക്കും ഒരു ശാശ്വത സമാശ്വാസ കേന്ദ്രമായി പ്രവർത്തിക്കുന്നു , എന്നതോടൊപ്പം തന്നെ ശ്രീ വിഷ്ണുമായ ചാത്തൻസ്വാമിയെ നിത്യേന ആരാധിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ പൂജാവിധികളും മന്ത്രങ്ങളും ഉപാസനാ രീതികളും യഥാവിധി ഉപദേശിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്തശേഷം പൂജിച്ചു ശക്തിപ്പെടുത്തിയ സ്വാമിവിഗ്രഹം അവർക്കു നൽകി ഭക്തർക്ക് വിഷ്ണുമായ സ്വാമിയെ നിത്യോപാസന ചെയ്യുവാനാവശ്യമായ സാഹചര്യം ഒരുക്കി കൊടുക്കുകയും ചെയ്തുവരുന്നു എന്നത് എടുത്തു പറയേണ്ടുന്ന കാര്യമാണ്.

പല ദൈവങ്ങളെയും ആരാധിക്കുന്ന വിശ്വാസികളുണ്ട്. ശ്രീ വിഷ്ണുമായയുടെ അത്ഭുതശക്തികൾ അനുഭവിക്കാനിടയായവർക്കു ആ ദിവ്യശക്തിയെ ആരാധിക്കേണ്ട വിധവും അതിനുള്ള മാർഗ്ഗ നിർദേശവും പലപ്പോഴും ലഭിക്കാറില്ല. എന്നാൽ കാളിയാർമഠത്തിൽനിന്നു കേരളത്തിനകത്തും പുറത്തുമുള്ള ചാത്തൻസ്വാമി ഭക്തർക്ക് ലഭിക്കുന്ന അപൂർവാനുഗ്രഹങ്ങളാണ് പൂജാനിർദേശങ്ങളും മാർഗനിർദേശങ്ങളും പൂജിച്ചു ദിവ്യശക്തി പ്രാപിച്ചു ശക്തിപ്പെട്ട ചാത്തൻസ്വാമി വിഗ്രഹവും.

ശ്രീ വിഷ്ണുമായ ചാത്തൻസ്വാമിക്ക് പുറമെ നിരവധി കുട്ടിച്ചാത്തന്മാരും കരിങ്കുട്ടി,പറകുട്ടി, ചാത്തൻകരു, കരിങ്കാളി, മൂക്കൻ ചാത്തൻ, രക്തരക്ഷസ്സ് , ഗന്ധർവ്വന്മാർ മണപ്പുള്ളി ഭഗവതി എന്നീ അനുഗ്രഹ മൂർത്തികളും ഈ പുണ്യക്ഷേത്രത്തിൽ സർവ്വശക്തരായും സർവ്വ പ്രഭാവത്തോടുകൂടിയും ഭക്തർക്ക് സാന്നിധ്യമറിയിച്ചുകൊണ്ടിരിക്കുന്നു.

ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ നടക്കുന്ന പ്രത്യേക ബ്രഹ്മ വെള്ളാട്ട് പൂജകളും ഞായറാഴ്ച ഉച്ചക്ക് പ്രത്യേകമായി നടത്തുന്ന കുട്ടിച്ചാത്തന്മാർക്കുള്ള കരിങ്കുരുതി ഉരുളികമിഴ്ത്തൽ ഗുരുതി എന്നീ വിശേഷ പാരമ്പര്യ പൂജാ വിധികളും എല്ലാ മാസവും കറുത്തവാവ്, വെളുത്തവാവ് ദിവസങ്ങളിൽ രാത്രികളിലെ മധു – മാംസ്യ നിവേദ്യത്തോടെയുള്ള ശാക്തേയ മഹാവീതു പൂജയും ഈ പുണ്യ പുരാതന ക്ഷേത്രത്തിലെ ആരാധനാ സമ്പ്രദായങ്ങളിൽ ചിലതാണ്.

ഓണം, വിഷു, തിരുവാതിര ദിനങ്ങളിൽ പ്രത്യേകപൂജകളും അമാവാസി പൗർണമി നാളുകളിലെ ശാക്തേയ ബ്രഹ്മ വെള്ളാട്ടു കർമങ്ങളും, കുട്ടിച്ചാത്തന്മാർക്കുള്ള പ്രത്യേക കരിങ്കുരുതി പൂജയും അത്ഭുതകരങ്ങളായ ഫലങ്ങളാണ് ഭക്തരിലുണ്ടാക്കുന്നത്. കാളിയാർ മഠത്തിൽ എല്ലാ ഞായറാഴ്ചകളിലും ഉച്ചക്ക് പന്ത്രണ്ടരക്ക് നടക്കുന്ന ചാത്തൻ സ്വാമിയുടെ നൃത്തദർശനം എല്ലാ പ്രശ്നപരിഹാരങ്ങൾക്കും, മനഃ ശാന്തിക്കും, സമാധാനത്തിനുമുള്ള ദിവ്യ അരുളുകൾ കൊണ്ട് അനുഗ്രഹീതമായ അസുലഭ മുഹൂർത്തങ്ങളാണ് ഈ ദിവ്യവസരം ഭക്തർക്ക് ആശ്വാസപ്രദമായ നിരവധി അനുഭവങ്ങൾ നൽകിവരുന്നു. വിവിധ ജീവിത പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ദോഷവശങ്ങൾ അറിയുവാനും അവക്ക് യാധാർഹമായ പ്രതിവിധികൾ കണ്ടെത്തുവാനും നിത്യജീവിതവുമായി ബന്ധപ്പെട്ട സകല കാര്യങ്ങളുടെയും സങ്കല്പം പ്രവർത്തിക്കുന്നതിനും ഈ ദിവ്യ നൃത്ത ദർശന സമയത്തു സാധിക്കുന്നു.

നിരവധി ദിവ്യാനുഭവങ്ങൾ പുണ്യപുരാതനമായ കാളിയാർമഠം കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ നിന്ന് ഭക്തസഹസ്രങ്ങൾക്കുണ്ടായിട്ടുണ്ട്. ശ്രീ കോതാചാര്യരുടെയും, ശ്രീ കാരിയാചാര്യരുടെയും കാലശേഷം വേർതിരിച്ചു കെട്ടിയ പ്രത്യേക ഭൂമിയിൽ കാളിയാർമഠം ഇന്നത്തെ രൂപത്തിൽ നിലവിൽ വന്നപ്പോൾ ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയുടെയും ഇതര മൂർത്തിയുടെ ദിവ്യാത്ഭുതങ്ങളും ഭക്തരിലുള്ള ഇടപെടലുകളും വർദ്ധിച്ചതായാണ് ആയിരകണക്കിന് അനുഭവങ്ങളിൽ നിന്ന് തെളിഞ്ഞത്. ജാതിയുടെയും മതത്തിൻറെയും വിശ്വാസ- സങ്കല്പ വേർതിരിവുകളുടേയും അപ്പുറത്തു കാളിയാർ മഠത്തിൽ ആശ്രയവും അഭയവും തേടിയെത്തുന്ന ഏതൊരാൾക്കും ഇവിടുത്തെ ദിവ്യാത്ഭുതങ്ങൾ നേരിട്ടനുഭവിക്കാൻ കഴിയുമെന്ന് വ്യക്തമാണ്.

സ്വന്തം ജീവിതത്തിൽ നിന്ന് തന്നെയുള്ള അത്ഭുതാനുഭവങ്ങൾ നമ്മോടു പറഞ്ഞു തരുന്നവരാണ് കാളിയാർ മഠത്തിൽ എത്തുന്ന ആയിരക്കണക്കിനു ഭക്തരിൽ ഓരോരുത്തരും. അത്ഭുതകരങ്ങളും അതിശയകരങ്ങളുമായ ഇത്തരം അനുഭവങ്ങൾ എഴുതിയാൽ തീരാത്തവയും കാളിയാർ മഠത്തിന്റെ സവിശേഷതകളിൽ ചിലതുമാണ്.

എല്ലാവർക്കും മാർച്ചുമാസത്തിൽ ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയുടെ തിരുവരുൾവാക്കുകൾക്കു വിധേയമായി രണ്ടു ദിവസത്തെ ദിവ്യ മഹോത്സവം നടന്നുവരുന്നു. വിശേഷ പൂജകളും ചടങ്ങുകളും ഉൾപ്പെടെ നടത്തപെടുന്ന ഉത്സവത്തിൻറെ രണ്ടു ദിനങ്ങൾ ചോറോട്ടൂർ എന്ന ഉൾനാടൻ ഗ്രാമത്തിൻറെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ദിനങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു.

കാളിയാർ മഠത്തിന്റെ കവാടങ്ങൾ സമൂഹത്തിനു മുന്നിൽ സദാസമയവും തുറന്നു കിടക്കുന്നവയാണ്.ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയുടെയും കുട്ടിച്ചാത്തന്മാരുടെയും,ഇതരമൂർത്തികളുടെയും ദിവ്യാനുഗ്രഹങ്ങൾക്കൊപ്പം മനുഷ്യസ്നേഹത്തിന്റെയും കരുണയുടെയും അനുഭവങ്ങളും പരസ്പരമുള്ള കരുതലുകളുടെ കനിവുകളും ഇവിടെ നിന്ന് മാനവ രാശിക്ക് ലഭിക്കുന്നു.