പന്ത്രണ്ടു വർഷത്തിലൊരിക്കൽ പള്ളിനായാട്ടിനു പോയ പരമശിവൻ, വനത്തിനുള്ളിൽ നിന്നും ഗന്ധർവ്വ കിന്നരസാന്നിദ്ധ്യമുള്ള ഒരു ഗാനം കേട്ടു. ദേവീ ഭക്തയും വേടതരുണിയുമായ കൂളിവാക എന്ന സുന്ദരിയായിരുന്നു അത്. കൂളിവനത്തിന്റെ ആ ഏകാന്തതയിൽ വച്ച് മാരവൈരിയാണെങ്കിലും ഭഗവാൻ ശ്രീ പരമേശ്വരൻ കാമപരവശനായി എല്ലാം മറന്നു കൂളിവാക എന്ന സുന്ദരിയെ പ്രാപിക്കുവാൻ നിശ്ചയിക്കുകയും തിരിച്ചു വരുന്ന സമയം അറിയിച്ചു പള്ളിനായാട്ടിനു പുറപ്പെടുകയും ചെയ്തു.
പാർവതി ഭക്തയായ കൂളിവാക കാത്തുനില്കാനുള്ള ഭഗവാൻറെ കല്പന കാമമോഹിതമാണെന്നും ഇഷ്ട ദേവിയുടെ നാഥനെ പ്രാപിക്കുന്നത് മഹാപാപമാണെന്നു തിരിച്ചറിഞ്ഞു വല്ലാതെ വിഷമിച്ചു.അവൾ തന്റെ ആരാധ്യയായ പാർവതി ദേവിയെ സ്തുതിച്ചു. ഭക്ത പ്രിയയായ ദേവി തൽക്ഷണം പ്രത്യക്ഷപ്പെട്ട് കാര്യമെല്ലാം ഗ്രഹിച്ചു. കൂളിവാകയുടെ നിഷ്കളങ്ക ഭക്തിയിൽ സംപ്രീതയായ ദേവി അവളെ ആശ്വസിപ്പിച്ചിട്ട് കൂളിവാകയുടെ പൂർവകഥ അറിയിച്ചു.